പതിമൂന്നു വര്‍ഷം പരിശുദ്ധ കുര്‍ബ്ബാന മാത്രം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്‌സാന്‍ഡ്രിന മരിയ ഡകോസ്റ്റ.
പോര്‍ച്ചുഗലില്‍ 1904 മാര്‍ച്ച് 30 നു ആണ് അലക്‌സാന്‍ഡ്രിന ജനിച്ചത്. ചെറുപ്പത്തില്‍ ചിരിച്ചു കളിച്ച് കുട്ടിക്കുറുമ്പുകള്‍ കാണിച്ച് അവള്‍ ഓടിനടന്നു. നീ ശരിക്കുമൊരു കുഞ്ഞാടിനെ പോലെയാണെന്ന് തുള്ളി തുള്ളി നടക്കുന്ന അവളെക്കണ്ട് അമ്മ പറയുമായിരുന്നു. പള്ളിയില്‍ നിന്ന് മടങ്ങുന്ന സ്ത്രീകള്‍ക്ക് നേരെ ഒളിച്ചു നിന്ന് ചെറിയ കല്ലെറിയുക, പള്ളിപ്രസംഗം നീണ്ടുപോവുമ്പോള്‍ മുന്നിലിരിക്കുന്ന പ്രായമായ സ്ത്രീകളുടെ നീണ്ടുകിടക്കുന്ന വസ്ത്രങ്ങള്‍ തമ്മില്‍ കെട്ടിയിടുക എന്നിവ അവളുടെ കുറുമ്പുകളില്‍ ചിലത് ആയിരുന്നു. പക്ഷെ ഒരു ഇരുത്തം വന്ന സ്ത്രീയെപ്പോലെ അവള്‍ പണികള്‍ എടുത്തിരുന്നു.വിറകുവെട്ടാനും വീട് വൃത്തിയായി സൂക്ഷിക്കാനും തുണി കഴുകാനും ഒക്കെ.
ഒരു കര്‍ഷകന്റെ വീട്ടില്‍ അവള്‍ വേലക്കാരിയായി പോയി. പക്ഷെ വളരെ ക്രൂരമായി പണിചെയ്യിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന അയാളുടെ കൂടെ 5 മാസത്തില്‍ കൂടുതല്‍ അവള്‍ക്ക് നിക്കാന്‍ കഴിഞ്ഞില്ല.
അവള്‍ക്ക് 14 വയസ്സുള്ളപ്പോള്‍ അവളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായി. വിശുദ്ധവാരത്തില്‍ ശനിയാഴ്ച അവള്‍ തന്റെ വീട്ടില്‍ അവളുടെ സഹോദരിയുടെയും ഒരു ജോലിക്കാരിയുടെയും കൂടെ തയ്യല്‍പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവള്‍ നേരത്തെ ജോലി ചെയ്തിരുന്ന വീട്ടിലെ ആളും വേറെ രണ്ടു ചട്ടമ്പികളും വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങി. രക്ഷപ്പെടാനായി അലക്‌സാന്‍ഡ്രിന തുറന്ന ജനലിലൂടെ 4 മീറ്ററിലധികം താഴേക്ക് എടുത്തുചാടി. നടുവിന് അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും അവള്‍ എണീറ്റുപോയി ഒരു വടി എടുത്തുകൊണ്ടു വന്നു വീട്ടില്‍ കയറി ആ മനുഷ്യരെ അടിച്ചോടിച്ചു. അസഹ്യമായ വേദനയില്‍ അവള്‍ കിടപ്പിലായി.
പിന്നീട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകളായിരുന്നു. അവസാനം ഡോക്ടര്‍മാര്‍ക്ക് അലക്‌സാന്‍ഡ്രിനയുടെ അമ്മയോട് അവളൊരിക്കലും ഇനി പഴയ പോലെ ആവില്ലെന്നും ജീവിതകാലം മുഴുവന്‍ തളര്‍ന്നു കിടക്കുമെന്നുമുള്ള സത്യം പറയേണ്ടി വന്നു.
19 വയസ്സാകുന്നു വരെ അലക്‌സാന്‍ഡ്രിന പള്ളിയിലേക്ക് ഇഴഞ്ഞുവലിഞ്ഞു പോയി നിലത്തു കിടന്നു കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നു . ആ കാഴ്ച ഇടവകയില്‍ ഒരുപാട് പേരെ സ്പര്‍ശിച്ച് അവരുടെ ആത്മശോധനക്ക് കാരണമായി. 1925 ഏപ്രില്‍ 14 മുതല്‍ കിടപ്പുരോഗി ആയിത്തീര്‍ന്ന അവള്‍ മരിക്കുന്നതു വരെ നീണ്ട 30 കൊല്ലമാണ് ആ കിടപ്പു കിടന്നത്.
പരിശുദ്ധ അമ്മയോട് ഒരു അത്ഭുതത്തിനായി അവള്‍ യാചിച്ചു. രോഗം ഭേദമായാല്‍ ശിഷ്ടകാലം ഒരു മിഷനറി ആയി ജീവിക്കാമെന്ന് വാക്ക് കൊടുത്തു. ഈശോക്കും അങ്ങനെ ഉറപ്പുകള്‍ കൊടുത്തെങ്കിലും അവളുടെ വീട്ടുകാര്‍ ധാരാളം നൊവേനകള്‍ ഒക്കെ ചൊല്ലിയെങ്കിലും രോഗം ഭേദമായില്ല.
പാപികള്‍ക്കുവേണ്ടി സഹിക്കുന്ന ഒരു ബലിയാത്മാവ് ആവാന്‍ ഈശോ അവളെ ക്ഷണിക്കുകയാണെന്ന ഒരു തിരിച്ചറിവ് സാവധാനം അവള്‍ക്കുണ്ടായി. ‘സഹിക്കുക , സ്‌നേഹിക്കുക, പ്രായശ്ചിത്തം ചെയ്യുക’ .. ഇതായിരിക്കും ഇനിയുള്ള അവളുടെ ജീവിതമെന്നും. അവളുടെ ദൗത്യത്തിനെക്കുറിച്ചുള്ള വ്യക്തത കൈവന്നപ്പോള്‍ സന്തോഷപ്പൂര്‍വ്വം അതവള്‍ ഏറ്റെടുത്തു. ”പരിശുദ്ധ അമ്മ എന്നെ വലിയ കൃപയിലേക്കാണ് നയിച്ചത്” അവള്‍ പറഞ്ഞു.” ആദ്യം ഉപേക്ഷയിലേക്ക് , പിന്നെ ദൈവഹിതത്തിന് പൂര്‍ണ്ണമായി അനുരൂപപ്പെടാന്‍, പിന്നീട് സഹിക്കുവാനുള്ള ദാഹത്തിന്”.
അവളുടെ വിളിയെക്കുറിച്ചു ബോധ്യം ലഭിക്കും തോറും സഹിക്കാനുള്ള അവളുടെ ആഗ്രഹം കൂടിക്കൂടി വന്നു: മറ്റുള്ളവര്‍ക്ക് പാപത്തിന്റെ ഫലങ്ങളെ പറ്റി അറിവ് കൊടുക്കാന്‍, മാനസാന്തരത്തിലേക്ക് അവരെ നയിക്കാന്‍ യേശുവിന്റെ പീഡാനുഭവത്തിന്റെ ജീവിക്കുന്ന സാക്ഷിയാകാന്‍, മനുഷ്യകുലത്തിന്റെ രക്ഷാകരകര്‍മ്മത്തില്‍ തന്റേതായ സംഭാവന കൊടുക്കാന്‍.
ഒക്ടോബര്‍ 3 1938 മുതല്‍ മാര്‍ച്ച് 24 1942 വരെ എല്ലാ വെള്ളിയാഴ്ചകളിലും 3 മണിക്കൂര്‍ നേരത്തേക്ക് യേശുവിന്റെ പീഡാനുഭവവേദന അവളും അനുഭവിച്ചു. ആ നേരത്തേക്ക് അവളുടെ തളര്‍ച്ച മാറി, കഠിനവേദന അനുഭവിച്ചു കൊണ്ട് കുരിശിന്റെ വഴികളില്‍ അവള്‍ ജീവിച്ചു. മനുഷ്യരുടെ തെറ്റിദ്ധാരണയും അവിശ്വാസവും അവളുടെ സഹനം വര്‍ദ്ധിപ്പിച്ചു. പുരോഹിതരുടെ കമ്മീഷന്‍ അന്വേഷണപരമ്പരകള്‍ക്ക് ശേഷം അവള്‍ക്കെതിരായി വിധി സമര്‍പ്പിച്ചതിന്റെ ഫലമായി ആര്‍ച്ചുബിഷപ്പ് കുറെയേറെ കാര്യങ്ങളില്‍ നിരോധനം പുറപ്പെടുവിച്ചു. 7 കൊല്ലത്തേക്ക് അവളുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഈശോസഭാ വൈദികനെ വിലക്കി. ഈ സഹനങ്ങളെല്ലാം പരാതി കൂടാതെ അവള്‍ ഏറ്റടുത്തു.
1942 മാര്‍ച്ച് 27 നു ശേഷം അവളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. ദിവ്യകാരുണ്യമല്ലാതെ വേറൊന്നും അവള്‍ക്ക് കഴിക്കാന്‍ സാധിച്ചില്ല. പിന്നീടങ്ങോട്ട് മരണം വരെ അവള്‍ ദിവ്യകാരുണ്യം മാത്രം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. 33kg വരെ അവളുടെ തൂക്കം കുറയാറുണ്ടായിരുന്നു. പിന്നീടങ്ങോട്ട് പരീക്ഷണനിരീക്ഷണങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. ഒരു മനുഷ്യനും ഇത് സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ട് ഡോക്ടര്‍മാരുടെ ഒരു സംഘം കുറെകാലത്തേക്ക് അവളെ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തി. ഏകാന്തത ലഭിക്കാത്തതും അപമാനിക്കുന്നതുമായ ധാരാളം പരീക്ഷണങ്ങളും സഹനങ്ങളും.
ഈശോ അവളോട് പറഞ്ഞ വാക്കുകള്‍ അവളോര്‍ത്തു, ”നിനക്ക് ആശ്വാസം ലഭിക്കുന്നത് വിരളമായിരിക്കും. പക്ഷെ നിന്റെ ഹൃദയം സഹനത്തില്‍ നിറഞ്ഞിരിക്കുമ്പോഴും നിന്റെ ചുണ്ടില്‍ പുഞ്ചിരി കാണണമെന്നുള്ളത് എന്റെ ആഗ്രഹമാണ്” . അവളെ സന്ദര്‍ശിച്ചവരെല്ലാം അവളെ സന്തോഷത്തോടെയും പുഞ്ചിരിയോടെയുമാണ് കണ്ടത്. അവള്‍ എത്ര സഹിക്കുന്നെന്നു അറിയാവുന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു.
ഫാദര്‍ പാസ്‌കലിന്റെ നിര്‍ദ്ദേശപ്രകാരം അവളുടെ സഹോദരി 1944 മുതല്‍ 1955ല്‍ അവള്‍ മരിക്കുന്നതു വരെയുള്ള അവളുടെ സംഭാഷണങ്ങളും മിസ്റ്റിക് അനുഭവങ്ങളും ശ്രദ്ധയോടെ എഴുതിസൂക്ഷിച്ചു. ആ 5000 പേജുകള്‍ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ വളരെ ഉപകാരപ്പെട്ടു.
1944 ല്‍ അലക്‌സാന്‍ഡ്രിന ‘ Union of Salesian Cooperators’ ല്‍ അംഗമായി. ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയും യുവജനങ്ങളുടെ വിശുദ്ധീകരണത്തിനു വേണ്ടിയും അവള്‍ തന്റെ സഹനം സമര്‍പ്പിച്ചു. വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ദൗത്യം ലോകത്തില്‍ തുടരാന്‍ ഒരുങ്ങികൊണ്ടിരുന്ന സലേഷ്യന്‍ നോവിസുകളുടെ കൂടെ ഒരു സഹനസഹോദരിയാവാന്‍ അവള്‍ ആഗ്രഹിച്ചു.പാവങ്ങളോട് കരുണയും ഉപദേശം തേടിവരുന്നവരുടെ ആത്മീയാരോഗ്യത്തില്‍ വളരെ താല്പര്യവും അവള്‍ കാണിച്ചു.
12 കൊല്ലം ദിവ്യകാരുണ്യമല്ലാതെ വേറെ ഒന്നും കഴിക്കാന്‍ സാധിക്കാതിരുന്ന അവളുടെ കാഴ്ചശക്തി 1954 മുതല്‍ നന്നേ കുറഞ്ഞു. ചെറിയ പ്രകാശം പോലും നേരിടാന്‍ സാധിക്കാതെ അവള്‍ ഇരുട്ടിലേക്ക് പിന്‍വാങ്ങി. അവള്‍ തന്റെ മുറിയെ ഇരുണ്ട ജയില്‍ എന്ന് വിളിച്ചു. പാപികള്‍ക്ക് വേണ്ടി താന്‍ ഒരു ചെറുനാരങ്ങാ പോലെ പിഴിയപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ട് അവരോട് അവള്‍ മാനസാന്തരത്തിനായി ആഹ്വാനം ചെയ്തു.
1955 May 6 നു പരിശുദ്ധ അമ്മ അവളോട് പറഞ്ഞു,” കുറഞ്ഞ സമയത്തിനുള്ളില്‍ നിന്നെ കൊണ്ടുപോകാന്‍ ഞാന്‍ വരും”. ആ കൊല്ലം ഒക്ടോബര്‍ 13 നു ആ ദിവസം വന്നുചേര്‍ന്നു.
ചുറ്റും നിന്നവരോട് അവള്‍ മന്ത്രിച്ചു, ”പാപം ചെയ്യരുത്. ലോകത്തെ കണക്കിലെടുക്കണ്ട. ഇതാണ് വേണ്ടത്. കൂടെക്കൂടെ ദിവ്യകാരുണ്യ സ്വീകരണം നടത്തുക, ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടുന്നത് വരെ വിട ‘. അന്ന് വൈകുന്നെരം ഈ വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് അവള്‍ മരിച്ചു, ‘ ഞാന്‍ വളരെ സന്തോഷവതിയാണ് , കാരണം ഞാന്‍ പോകുന്നത് സ്വര്‍ഗ്ഗത്തിലേക്കാണ്”.
അവളുടെ ദൗത്യത്തിന്റെ സാക്ഷ്യമെന്ന പോലെ ഈ വാക്കുകള്‍ തന്റെ ശവകുടീരത്തില്‍ എഴുതി വെക്കാന്‍ അവള്‍ പറഞ്ഞു, ‘ പാപികളെ, എന്റെ ശരീരത്തിലെ ധൂളികള്‍ക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍.. അടുത്ത് വരൂ, അതില്‍ ചവിട്ടി നടക്കു, അത് അപ്രത്യക്ഷമാകും വരെ എടുത്തെറിഞ്ഞു ചവിട്ടിക്കൊള്ളുക. പക്ഷെ ഒരിക്കലും പാപം ചെയ്യരുത് , ഈശോയെ ഇനിയും വേദനിപ്പിക്കരുത്, പാപികളെ … നിങ്ങളോടിത് പറയാന്‍ ഞാനെത്ര ആഗ്രഹിക്കുന്നു…. നിത്യകാലത്തേക്ക് ഈശോയെ നഷ്ടപ്പെടുത്തുക എന്ന ദുര്‍വിധി നിങ്ങള്‍ വരുത്തരുത് കാരണം അവന്‍ ഒരുപാട് നല്ലവനാണ് . പാപം ചെയ്യുന്നത് മതിയാക്കു. ഈശോയെ സ്‌നേഹിക്കൂ.. അവനെ സ്‌നേഹിക്കൂ !”
2004 ഏപ്രില്‍ 25 നു അലക്‌സാന്‍ഡ്രിനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന വേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ശിമയോന്‍ പത്രോസിനോട് ഈശോ നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് മൂന്നു പ്രാവശ്യം ചോദിച്ചത് ഓര്‍ത്തെടുത്തു. പരിശുദ്ധ പിതാവ് തുടര്‍ന്നു, ‘ സ്‌നേഹം പരത്തിക്കൊണ്ടും സ്‌നേഹത്താല്‍ എരിഞ്ഞുകൊണ്ടും തന്റെ രക്ഷകന് അവള്‍ ഒന്നും നിഷേധിച്ചില്ല. അവനോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്താന്‍ അസാധാരണ മനഃശക്തിയോടെ അവള്‍ എല്ലാം സ്വീകരിച്ചു. ഒരു രക്തപങ്കാളിയായി, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തി സ്വീകരിച്ചു കൊണ്ട് യേശുവിന്റെ പീഡകളില്‍ അവള്‍ രഹസ്യാത്മകമായി ജീവിച്ചു, പാപികള്‍ക്ക് വേണ്ടി തന്നെത്തന്നെ ബലിയായി നല്‍കി. അവസാന 13 കൊല്ലത്തെ ജീവിത്തില്‍ ദിവ്യകാരുണ്യം മാത്രമാണ് അവള്‍ക്ക് ശക്തിസ്രോതസ്സായത്”.