മാതാപിതാക്കൾ വേശ്യയെ അയച്ചു, എന്നിട്ടും വിശുദ്ധൻ കുലുങ്ങിയില്ല

0
257

അക്വിനോയിലെ പ്രഭുവിന്റെ മകനായിരുന്നു തോമസ് അക്വിനാസ്. ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ഇദ്ദേഹം, വിജ്ഞാനിയായ വിശുദ്ധൻ, വിശുദ്ധനായ വിജ്ഞാനി എന്നൊക്കെ അറിയപ്പെടുന്നു.

പ്രഭു കുടുംബത്തിൽ ജനിച്ചതിനാൽ പ്രഭുക്കൻമാരുമായും രാജകുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു തോമസ് അക്വിനാസിന്. എന്നാൽ, യഥാർഥ രാജാവും പ്രഭുവും യേശുക്രിസ്തുവാണെന്നു തിരിച്ചറിഞ്ഞ് ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബെനഡിക്ടൻ സന്യാസസഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലായിരുന്നു തോമസ് പഠിച്ചത്. തുടർന്ന് നേപ്പിൾസ് സർവകലാശാലയിലും പഠിച്ചു. ഒരു വൈദികനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ വീട്ടുകാർ അതിനു സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ പഠനം പൂർത്തിയായപ്പോൾ തോമസ് രഹസ്യമായി ഡൊമിനിക്കൻ സഭയിൽ ചേർന്നു സഭാവസ്ത്രം സ്വീകരിച്ചു.

വീട്ടുകാർ ഇത് അറിഞ്ഞതോടെ പ്രശ്നമായി. അവർ തോമസിനെ ബലമായി പിടിച്ചു കൊണ്ടു പോയി വീട്ടുതടങ്കലിലാക്കി. ഒന്നരവർഷത്തോളം തടവറയിൽ കഴിഞ്ഞുവെങ്കിലും ഇത്, തോമസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. തടവറയിൽ യേശുവുമായി പ്രാർഥനയിലൂടെ ഒന്നാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. തോമസ് അക്വിനാസിന്റെ ദൈവികചിന്ത നീക്കുവാൻ മാതാപിതാക്കൾ അതീവസുന്ദരിയായ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കടത്തിവിട്ടു. എന്നാൽ, ആ പ്രലോഭനത്തെയും അദ്ദേഹം അതിജീവിച്ചു. ഒടുവിൽ മകനെ വഴിതെറ്റിക്കാൻ കഴിയാത്തതിൽ നിരാശരായ മാതാപിതാക്കളെ വിട്ട് തോമസ് അക്വിനാസ് ഡൊമിനിക്കൻ സഭയിൽ ചേർന്നു.

മഹാനായ വിശുദ്ധ ആൽബർട്ടിന്റെ ആശ്രമത്തിൽ ചേർന്ന് അദ്ദേഹത്തിന്റെ ശിഷ്യനായി മാറിയ തോമസ് അക്വിനാസ്, 1250 ൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് പാരീസ് സർവകലാശാലയിൽ മതപഠന അധ്യാപകനായി. ഇക്കാലത്ത് നിരവധി പുസ്തകങ്ങൾ അക്വിനാസ് എഴുതി. പുസ്തകങ്ങൾ വായിക്കുന്നവരെല്ലാം ദൈവസ്നേഹത്തിൽ അലിഞ്ഞുചേരുമായിരുന്നു. എന്നാൽ, പലപ്പോഴും തന്റെ ഭാഷയെയും താൻ എഴുതിയിരിക്കുന്നവയെയും കുറിച്ച് അക്വിനാസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. മറ്റുള്ളവർക്ക് അത് ഇഷ്ടമാകാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. ഒരു ദിവസം, യേശുക്രിസ്തുവിന്റെ ദർശനം അദ്ദേഹത്തിനുണ്ടായി. ‘എന്നെപ്പറ്റി എത്ര സുന്ദരമായി നീ എഴുതിയിരിക്കുന്നു’ എന്ന് യേശു സ്വപ്നത്തിൽ അദ്ദേഹത്തോടു പറഞ്ഞു.

വിശുദ്ധ കുർബാനയോടും തിരുസഭയോടും അക്വിനാസിനുണ്ടായിരുന്ന ഭക്തി വർണിക്കുക സാധ്യമല്ല. ഒരു ക്രൈസ്തവ സന്യാസി എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം തന്റെ ജീവിതം വഴിയായി മറ്റുള്ളവർക്കു പറഞ്ഞുകൊടുത്തു. അക്വിനാസിനൊപ്പമുണ്ടായിരുന്ന സന്യാസിമാർ ചേർന്ന് ഒരിക്കൽ അദ്ദേഹത്തെ പരിഹസിച്ചു. ‘തോമസ്, ഇതാ ഒരു കാള പറന്നു പോകുന്നു’ എന്ന്. അവർ വിളിച്ചു പറഞ്ഞതു കേട്ട് അതു കാണാൻ അക്വിനാസ് ഓടിച്ചെന്നു. ഇതു കണ്ട് മറ്റുള്ളവർ അദ്ദേഹത്തെ കളിയാക്കി. ‘നീ എന്തു മൂഢനാണ്. കാള പറന്നു പോകുന്നു എന്നു കേട്ടപ്പോൾ നീ വിശ്വസിച്ചുവല്ലോ’ എന്ന് അവർ കളിയാക്കി ചോദിച്ചു. തോമസ് അക്വിനാസിന്റെ മറുപടി ഇതായിരുന്നു. ‘ഒരു സന്യാസി കള്ളം പറയുന്നു എന്നു കേൾക്കുന്നതിനെക്കാൾ ഞാൻ വിശ്വസിക്കുക കാള പറക്കുന്നു എന്നു കേൾക്കുമ്പോഴാണ്.’ മറ്റുള്ളവർ ഇളിഭ്യരായി എന്നു മാത്രമല്ല, തോമസിന്റെ വാക്കുകൾ അവരെ ചെയ്തു പോയ തെറ്റിനെക്കുറിച്ചോർത്ത് പശ്ചാത്തപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. 1274 ലാണ് തോമസ് അക്വിനാസ് മരിക്കുന്നത്. 1323ൽ വിശുദ്ധനായും 1567ൽ സഭയുടെ വേദപാരംഗതനായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.