പിതാവിനെ കൊന്ന് കത്തിച്ചു, പ്ലസ്ടുക്കാരനും അമ്മയും അറസ്റ്റിൽ

0
529

ലക്നൗ; പിതാവിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം
അഗ്നിക്കിരയാക്കിയ 12 ാം ക്ലാസ്സുകാരൻ അറസ്റ്റിൽ. 42കാരനായ മനോജ് മിശ്രയെയാണ് മകൻ തലയ്ക്ക് കമ്പി കൊണ്ടടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്.
മനോജ് മകനെ വഴക്കുപറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയ ശേഷം വിരലടയാളം അടക്കം നശിപ്പിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാൻ ക്രൈം പെട്രോൾ എന്ന ടെലിവിഷൻ സീരിയൽ മകൻ 100 തവണയാണ് കണ്ടത്.

ഇരുമ്പുകമ്പിയുപയോഗിച്ച് തലക്കടിച്ചശേഷം ശ്വാസംമുട്ടിച്ചാണ് മകൻ പിതാവിനെ കൊന്നത്. കൊലപാതക ശേഷം അമ്മ സംഗീത മിശ്രയുടെ സഹായത്തോടെ മൃതദേഹം സ്‌കൂട്ടറിൽ താമസസ്ഥലത്തുനിന്നും അഞ്ച് കിലോ മീറ്റർ അകലെയുള്ള വനത്തിൽ കൊണ്ടുപോയി കത്തിച്ചു. മെയ് 3 ന് പോലീസ് വനത്തിൽ നിന്ന് കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

മനോജ് മിശ്ര ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരാണ് അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ അജ്ഞാത മൃതദേഹം സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ മനോജിന്റെ ഭാര്യയും മകനും കുറ്റം സമ്മതിച്ചു.