മോഷ്ടിച്ച തിരുവോസ്തി മാംസമായി, പിന്നെ നാള്‍ക്കുനാള്‍ വലിപ്പം കൂടി

0
719


തിരുവോസ്തി മാംസമായി മാറുകയും പിന്നീട് വലിപ്പം കൂടുകയും ചെയ്ത ദിവ്യകാരുണ്യാത്ഭുതത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗിലാണ് ഈ ദിവ്യകാരുണ്യാത്ഭുതം നടന്നത്. വിശുദ്ധ കുര്‍ബാനയോട് അതീവ ഭക്തിയുള്ള ഒരു സ്ത്രീ ഒരു ദിവസം ആരും കാണാതെ താന്‍ സ്വീകരിച്ച പരിശുദ്ധ കുര്‍ബാന തന്റെ തൂവാലയില്‍ പൊതിഞ്ഞ് വീട്ടില്‍കൊണ്ടുവന്നു. അവര്‍ തിരുവോസ്തി തന്റെ അലമാരിയിലെ ഒരുമെഴുകു പാത്രത്തില്‍ അടച്ചുവെയ്ക്കുകയും ചെയ്തു.

അക്കാലത്ത് പള്ളികള്‍ വളരെക്കുറവായിരുന്നതിനാല്‍ തനിക്ക് തോന്നുമ്പോഴൊക്കെ ആരാധിക്കാനും വണങ്ങാനുമാണ് ആ സ്ത്രീ ദിവ്യകാരുണ്യം മോഷ്ടിച്ച് വീട്ടില്‍ കൊണ്ടുവന്നത്. എന്നാല്‍ പരിശുദ്ധ കുര്‍ബാന വീട്ടില്‍ സുക്ഷിക്കുന്നത് തെറ്റാണെന്ന് മനസിലായതോടെ അവള്‍ പശ്ചാത്തപിച്ചു. അപ്പോഴേക്കും അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. 1199 മേയി 11 -തിന് ഹോളി ക്രോസ് കോണ്‍വെന്റ് ചാപ്പലിലെ വികാരിയായിരുന്ന ഫാ. ബര്‍നാള്‍ഡിനോട് അവള്‍ കുമ്പസാരിച്ചു. അദ്ദേഹം ആ തിരുവോസ്തി പള്ളിയില്‍ തിരികെ എത്തിക്കാന്‍ ആവശ്യപ്പെതനുസരിച്ചു അവള്‍ അത് പള്ളിയില്‍ കൊണ്ടുവന്നുകൊടുത്തു.

തിരുവോസ്തി സൂക്ഷിച്ചിരുന്ന മെഴുകുപാത്രം തുറന്നപ്പോള്‍ വൈദികനും ആ സ്ത്രീയും ഞെട്ടിപ്പോയി. കാരണം ആ തിരുവോസ്തി മാംസമായി മാറിയിരുന്നു. രണ്ട് കഷ്ണങ്ങളായി മുറിഞ്ഞ ആ തിരുവോസ്തി തിരുരക്തം കൊണ്ടുള്ള നേരിയ നൂല്‍ കൊണ്ട് ബന്ധിച്ചിരിന്നു. ആ കാഴ്ച കണ്ടു പേടിച്ചുപോയ ഫാ. ബര്‍നാള്‍ഡ് ഉടനെ ഉഡാസര്‍ക്കിലെ മെത്രാനെ വിവരമറിയിച്ചു. അടുത്ത ഈസ്റ്റര്‍ ഞായറാഴ്ച്ച പരസ്യ ആരാധനയുടെ സമയത്ത് ആ തിരുവോസ്തിയുടെ വലിപ്പം കൂടി. ഈസ്റ്റര്‍ ഞായര്‍ മുതല്‍ വി. സ്നാപകയോഹന്നാന്റെ തിരുന്നാള്‍ വരെയും തിരുവോസ്തിയുടെ വലിപ്പം കൂടിക്കൊണ്ടിരുന്നു.
തുടര്‍ന്ന് തിരുവോസ്തി അടുത്തുള്ള ഹോളി ക്രോസ് കോണ്‍വെന്റ് ചാപ്പലില്‍ മാറ്റി സ്ഥാപിക്കുകയും ഇതൊരു ദിവ്യകാരുണ്യ അത്ഭുതമായി സഭ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നും വര്‍ഷത്തില്‍ ഒരുദിവസം മുഴുവന്‍ ഈ തിരുവോസ്തിക്ക് മുന്നില്‍ ആരാധന നടത്തിവരുന്നു.