ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു

17 January, 2025


കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു. പരിക്കേറ്റ ജിതിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിതു പോലീസിനോട് പറഞ്ഞു. തടയാൻ ശ്രമിച്ച വേണുവിനെയും ഉഷയെയും ആക്രമിച്ചു. വിനിഷ ഓടിവന്ന് തൻ്റെ തലയിൽ അടിച്ചെന്നും റിതു ആരോപിച്ചു. കസ്റ്റഡിയിലുള്ള റിതുവിനെ ഉന്നത പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ നിഗമനം. പ്രതിയായ റിതുവിൻ്റെ ക്രിമിനൽ രേഖകളും വിശദമായി പഠിച്ചുവരികയാണ്. റിതുവിനെതിരെ മോഷണക്കേസടക്കം നാല് കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. റിതുവിന് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ കേസുകൾ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

നേരത്തെ അയൽവാസികളായ വേണുവും റിതു ജയനും തമ്മിൽ തർക്കമുണ്ടായിരുന്നു. നേരത്തെ ഇവരുടെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നായ തൻ്റെ വീട്ടിൽ വന്നെന്ന് പറഞ്ഞാണ് റിതു തർക്കം ആരംഭിച്ചത്. ഈ സമയം കയ്യിൽ ഒരു ഇരുമ്പ് ദണ്ഡും ഉണ്ടായിരുന്നു. ഗേറ്റ് തകർത്തതുമായി ബന്ധപ്പെട്ട് വേണു നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഗുരുതരമായി പരിക്കേറ്റ ജിതിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ മരിച്ച വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവരുടെയും സംസ്കാരം വൈകിട്ട് നടക്കും. പ്രതി റിതു മയക്കുമരുന്ന് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു. റിതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി