മദ്യം വാങ്ങുന്നവര്‍ പശു സെസ് നല്‍കണം: ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍

0
17

ഷിംല: ഇനി മുതല്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് പശു സെസ് ഈടാക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്ത് രൂപ സെസ് ആയി ഈടാക്കുവാനാണ് തീരുമാനം. ഇതുമൂലം പ്രതിവര്‍ഷം 100 കോടി രൂപ വരുമാനം നേടുന്നതിന് സഹായിക്കുമെന്ന് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.നിലവില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനായി ‘പശു സെസ്’ അല്ലെങ്കില്‍ ‘പശുക്ഷേമ സെസ്’ ഈടാക്കുന്നുണ്ട്. ഓരോ സംസ്ഥാനവും ഈടാക്കുന്ന സെസ് നിരക്ക് വ്യത്യസ്തമാണ്. ഇത് രണ്ട് ശതമാനം മുതല്‍ 20 ശതമാനം വരെയാണ്. മദ്യം, കാറുകള്‍, ബൈക്കുകള്‍ ആഡംബര വസ്തുക്കള്‍ കൂടാതെ അവയുടെ ചരക്കുസേവനത്തില്‍ നിന്നുമാണ് പ്രധാനമായും നികുതി സ്വരൂപിക്കുന്നത്.

ഇത്തരത്തില്‍ ഈടാക്കുന്ന തുക പശുക്കളെ സംരക്ഷിക്കാനും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കാനും ഗോശാലകള്‍ക്ക് ഫണ്ട് നല്‍കാനും ചെലവഴിക്കും. നേരത്തേ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരും സമാന രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.