ന്യൂഡൽഹി: കർകരെ ദ്രോഹിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കർഷകരും നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും കടുത്ത നിലപാടെടുത്തതോടെ കർഷകസമരം വീണ്ടും തുടരും. കർഷകസമരം അവസാനിപ്പിക്കാൻ ഇന്നലെ നടന്ന ചർച്ചയിലും തീരുമാനമായില്ല. തുടർന്ന് ഈ മാസം 15ന് വീണ്ടും ചർച്ച നടക്കും.
നിയമം പിൻവലിക്കാതെ വീട്ടിലേക്ക് മടങ്ങില്ല, വിജയം അല്ലെങ്കിൽ മരണം എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ചർച്ചയ്ക്ക് എത്തിയ കർഷക നേതാക്കൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങാതെയും പ്രതിഷേധിച്ചു. കൃഷി സംസ്ഥാന വിഷയമാണെന്നും നിയമനിർമ്മാണത്തിനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നതിനെതിരെ സുപ്രീംകോടതി വിധികൾ ഉണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു.
പുതിയ നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ തുടക്കത്തിൽ പറഞ്ഞെങ്കിലും നിയമം റദ്ദാക്കുന്നതൊഴികെ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ മന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം കർഷകരുടെയും താത്പര്യം കേന്ദ്രസർക്കാരിന് പരിഗണിക്കേണ്ടതുണ്ട്. പരിഹാരം കണ്ടെത്താൻ ഇരുകൂട്ടരും അടങ്ങിയ സമിതിയെ നിയോഗിക്കാം, സുപ്രീംകോടതിയിലുള്ള ഹർജിയിൽ പ്രതിദിന വാദം കേട്ട് എത്രയും വേഗം വിധി പറയാൻ ആവശ്യപ്പെടാം എന്നീ നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ടുവച്ചു.
സമരം പിൻവലിക്കില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് കിസാൻ പരേഡ് നടത്തുമെന്നും അഖിലേന്ത്യാ കിസാൻ സഭ നേതാവ് ഹനൻമൊള്ളയും വ്യക്തമാക്കി.45 ദിവസത്തിലേറെയായി ഡൽഹി അതിർത്തിയിൽ കൊടും തണുപ്പിലും സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയിലെ 41 നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.