ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് തുരങ്കത്തില്‍ പെട്ടുപോയ തൊഴിലാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. 24 മണിക്കൂറിലേറെയായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്‌സിജനും വെള്ളവും എത്തിച്ചതായും അധികൃതര്‍ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിനകത്തേയ്ക്കുള്ള വഴി ശരിയാക്കാനുള്ള ശ്രമം നടക്കുന്നത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം. ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
തൊഴിലാളികളുമായുള്ള ആശയവിനിമയ ബന്ധം ഇന്നലെ തന്നെ സ്ഥാപിച്ചിരുന്നു. അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിന്റെ 15 മീറ്റര്‍ ഉള്‍ഭാഗത്തേയ്ക്ക് വരെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 35 മീറ്ററിലെ അവശിഷ്ടങ്ങള്‍ കൂടി മാറ്റേണ്ടതുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു.