സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കും.
പത്ത് മണിക്കൂർ നീണ്ടുനിന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. കഴിഞ്ഞയിടെ ഹെയ്തർ ഫ്‌ലാറ്റിലും ഹിൽട്ടൺ ഹോട്ടലിലും നടത്തിയ റെയ്ഡിൽ ശിവശങ്കറിനെതിരെ വിലപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കർ ചെയർമാനായിരുന്ന കേരള ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ നിന്ന് എൻ ഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹെയ്തർ ഫ്‌ലാറ്റിലാണ് തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തിന്റെ ആസൂത്രണം നടന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
