നായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

0
180

തൃശൂര്‍: നായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ മാധവന്റെ ഭാര്യ പാറുവാണ് (60) മരിച്ചത്. നായ കടിച്ചതിനെ തുടര്‍ന്ന്
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ജൂലൈ എട്ടിനാണ് പാറുവിനെ നായ കടിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇവരുടെ കൂടെയുണ്ടായ നായ തന്നെയാണ് പാറുവിനെ കടിച്ചത്. ചുണ്ടില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീണ് നായ കടിച്ച കാര്യം ഇവര്‍ മറച്ചുവെച്ചു. വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. തുന്നലിട്ടെങ്കിലും പത്ത് ദിവസത്തിന് ശേഷം അതഴിക്കാന്‍ അവര്‍ ഡിസ്‌പെന്‍സറിയിലെത്തി.

തുടര്‍ന്ന് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞദിവസം വായില്‍ നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പാറുവിനെ പ്രത്യേക സെല്ലില്‍ ചികിത്സ നല്‍കുകയായിരുന്നു. പാറുവിനെ കടിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാട്ടിലേക്ക് പോയ പാറുവിന്റെ കൂടെ മകന്‍ സുരേഷ്, ആനപ്പാന്തം കോളനിയിലെ രാമന്‍, വാസു എന്നിവരും ഉണ്ടായിരുന്നു.