കോഴിക്കോട്:വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുമായി രണ്ടായി പിളർന്നുവീണു. കടുത്തമഴ മൂലം റെൺവേയിൽ നിന്നും മാറി 35 അടി താഴ്ചയിലേക്ക് ആണ് വിമാനം പതിച്ചത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.രാത്രി 8 മണിയോടെയാണ് സംഭവം.
177 യാത്രക്കാർ അടക്കം 191 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. രണ്ട് പൈലറ്റും രണ്ടുവനിതാ യാത്രക്കാരുമുള്‍പ്പടെ പതിനാറ്പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെയും സഹപൈലറ്റ് അഖിലേഷും മരിച്ചു. പരുക്കേറ്റ നിരവധിപ്പേരുടെ നില ഗുരുതരമാണ്.
പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയല്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച നാലുപേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.
വിമാനത്താവളത്തിനടുത്തുള്ള സമീപവാസികൾ എത്രയും വേഗം രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജില്ലയിലെ 32 108 ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0483 2719493