കോട്ടയം : മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ.മാണി.
ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല.പാർലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതൽ കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നായിരുന്നു. പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണച്ച കോൺഗ്രസ്സ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
നിലവിൽ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിൽ സംവരണം ലഭിക്കുന്നവരിൽ നിന്നല്ല പുതിയ സംവരണം സൃഷ്ടിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ പാർലമെന്റിൽ കൂടുതൽ നിയമഭേദഗതികൾ അനിവാര്യമാണെന്നും ജോസ് കെ.മാണി പറഞ്ഞു.