തിരുവനന്തപുരം : സ്പീക്കർ സ്ഥാനം രാജിവച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്.
വകുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെങ്കിലും എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്സൈസ് വകുപ്പുകൾ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത.
രാജേഷ് രാജിവെച്ചതിനെ തുടർന്നുള്ള നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. തൃത്താല മണ്ഡലത്തിൽ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്.