യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ വിജയമുറപ്പിച്ച് സൂചനകൾ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷമായ 270 വോട്ടുകൾ ലഭിക്കും.
അതേസമയം, ഡോണൾഡ് ട്രംപിന് ഇതുവരെ 214 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത് കൂടാതെ, പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാർ കോടതിയെ സമീപിച്ചു.
ഇപ്പോഴും വോട്ടെണ്ണൽ കഴിയാത്ത പെൻസിൽവേനിയ, ജോർജിയ, നോർത്ത് കരോലിന, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലീഡ് തുടരുകയാണ്. ഈ സംസ്ഥാനങ്ങളെല്ലാം നേടിയാലും 54 ഇലക്ടറൽ വോട്ടുകൾ കൂടി മാത്രമാണ് ട്രംപിന് ലഭിക്കുക. ജോർജിയയിൽ ട്രംപും ബൈഡനും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നെവാഡയിൽ ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള ആറ് ഇലക്ടറൽ വോട്ടുകൾ നേടിയാൽ ബൈഡന് യു.എസ് പ്രസിഡന്റ് പദവിയിലെത്താം. ബൈഡൻ ജയിച്ച വിസ്‌കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.