സമുദ്രത്തിൽ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരിച്ചിലിൽ കണ്ടെത്തിയത് പരിശുദ്ധ അമ്മയുടെ അത്ഭുതസ്വരൂപം.ഫിലിപ്പൈൻസുകാരായ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിലാണ് പതിനാല് അടിയിലേറെ ഉയരമുള്ള പരിശുദ്ധ അമ്മയുടെ മുഴുവൻ പ്രതിമ സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. ഫിലിപ്പൈൻസിലെ ബോഹോ പ്രവിശ്യയിലുള്ള സമുദ്രഭാഗത്താണ് സംഭവം.
അടിത്തട്ടിൽ യാതൊരു കേടുപാടുകളുമില്ലാതെ ഉയർന്നുനിൽക്കുന്ന നിലയിലായിരുന്നു പ്രതിമ. ആദ്യമെത്തിയ മുങ്ങൽ വിദഗ്ദൻ ദൈവമാതാവിന്റെ നെറ്റിയിൽ സ്‌നേഹചുംബനം നൽകി. മറ്റുള്ളവരും പരിശുദ്ധ അമ്മയോട് ആദരവ് പ്രകടിപ്പിച്ച് സ്‌നേഹചുംബനമേകി. ശക്തിയേറിയ ഉപ്പുവെള്ളത്തിൽ പോലും യാതൊരു കേടുമില്ലാതെ നിൽക്കുന്ന പ്രതിമ സംഘത്തെയാകെ അമ്പരപ്പിച്ചു.
അപൂർവ്വ മത്സ്യസമ്പത്തിനാലും പവിഴപുറ്റുകളാലും സമ്പന്നമായ സമുദ്രത്തിന്റെ ഈ ഭാഗത്ത് വളരെവീര്യമേറിയ സ്‌ഫോടകവസ്തുക്കളുപയോഗിച്ചാണ് ആളുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. സമുദ്രത്തിന്റെയും ജീവവർഗങ്ങളുടെയും നാശം വകവെയ്ക്കാതെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കണ്ടതോടെ ജനങ്ങൾ മാനസാന്തരപ്പെടുകയും മേലിൽ പ്രകൃതിയെ ദ്രോഹിക്കുന്ന രീതിയിൽ മത്സ്യബന്ധനം നടത്തില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ പരിശുദ്ധ അമ്മ സമുദ്രതാരം തന്നെയാണ്. 2010 ലാണ് പരിശുദ്ധ അമ്മയുടെ അത്ഭുത രൂപം കടലിൽ പ്രത്യക്ഷപ്പെട്ടത്. 2018 ൽ സീ നൈറ്റ്‌സ് എന്ന പേരിൽ ബി ബി സി ഇത് ഡോക്യുമെന്ററിയായി സംപ്രേഷണം ചെയ്തിരുന്നു.