കുമ്പസാരം നിർത്തലാക്കണം, വനിതകൾ സുപ്രീം കോടതിയിൽ

0
632

ന്യൂഡൽഹി: ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരം വൈദികർ ദുരുപയോഗം ചെയ്യുന്നതായും അതിനാൽ കുമ്പസാരം നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വനിതകൾ ഹർജി നൽകി. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണ് കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

നിർബന്ധിത കുമ്പസാരം മതവിശ്വാസത്തിൽ അനിവാര്യമാണോ എന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണോ എന്നും കോടതി പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ശബരിമലയടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഇതും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ മുകുൾ റോഹ്തഗി വാദിച്ചു.

മലങ്കര സഭയിലെ ഓർത്തഡോക്‌സ് – യാക്കോബായ വിഷയമാണ് ഹർജിയ്ക്ക് ആധാരമെന്നും പ്രശ്നം 2017ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിൽ ഉള്ള ബെഞ്ച് വിധി പറഞ്ഞതാണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. ഈ പ്രശ്നങ്ങളെല്ലാം കേരള ഹൈക്കോടതിയ്ക്ക് വ്യക്തമായി അറിയാമെന്നും അതിനാൽ കേസുമായി കേരള ഹൈക്കോടതിയിലേക്കാണ് പോകേണ്ടതെന്നും അറ്റോർണി ജനറൽ പറഞ്ഞു.

2017 ലെ വിധിയിൽ വൈരുദ്ധ്യങ്ങളുള്ള സാഹചര്യത്തിൽ സുപ്രീംകോടതിയാണ് നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കേണ്ടതെന്നും റോഹ്തഗി വാദിച്ചു. പല മതപുരോഹിതന്മാരും വിശ്വാസികളായ സ്ത്രീകളെ പീഡിപ്പിച്ചതായി റോഹ്തഗി കോടതിയെ അറിയിച്ചു.

അതേസമയം അത്തരം സംഭവങ്ങൾ വ്യക്തിപരവും ഒറ്റപ്പെട്ടതും ആകാമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേസ് പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.