മുപ്പത്താറ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

0
410

കടുണ: നൈജീരിയയില്‍ 36 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് ജൂലൈ 25ന് രാത്രി 9 മണിക്ക് വടക്ക് – പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്താണ് സംഭവം. ഇസ്ലാമിക തീവ്രവാദികളാണ് ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദികള്‍ അവരെ വീടുകളില്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതേസമയം ഇവരെ എവിടെയാണ് ബന്ദിയാക്കി പാര്‍പ്പിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ച സോകോട്ടോയിലെ ടോണി ഉഡെമെസ്യു എന്ന കത്തോലിക്കനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സൊകോട്ടോ രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെടുന്നതിന് മുന്‍പ് ഉഡെമെസ്യു പലതവണ പോലീസിനെ വിളിച്ചിരുന്നു. നൈജീരിയയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും. വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ പതിവായികൊണ്ടിരിക്കുകയാണ്. കടുണ സംസ്ഥാനത്തു നിന്നും രണ്ടു കത്തോലിക്ക വൈദികരെ കഴിഞ്ഞയിടെയാണ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.