എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

0
722

ബ്രിട്ടനിലെ എലിസബത്ത് രണ്ടാം രാജ്ഞിയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം പ്രകടിപ്പിക്കുകയും ബ്രിട്ടന്റെ പുതിയ രാജാവായ ചാൾസ് മൂന്നാമന് അനുശോചന സന്ദേശം അയക്കുകയും ചെയ്തു. ബ്രിട്ടന്റെയും കോമൺവെൽത്തിന്റെയും നന്മയ്ക്കായി സേവനങ്ങൾ നൽകുകയും ചുമതലകളോടു പ്രതിബദ്ധത പുലർത്തുകയും ചെയ്തയാളായിരുന്നു രാജ്ഞിയെന്നു മാർപാപ്പ അഭിപ്രായപ്പെട്ടു. ക്രൈസ്തവവിശ്വാസത്തിനു സാക്ഷ്യം നൽകിയിരുന്നു രാജ്ഞിയെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എലിസബെത്ത് രാജ്ഞി ആംഗ്ലിക്കൻ സഭയുടെയും ഔപചാരിക മേധാവിയായിരുന്നു. ദിവസവും ബൈബിൾ വായിക്കുകയും എല്ലാ ഞായറാഴ്ചയും ദേവാലയത്തിൽ പോകുകയും സ്ഥിരമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു രാജ്ഞിയെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട് ചെയ്തിട്ടുണ്ട്.

1952 ൽ ബ്രിട്ടന്റെ കിരീടമേറ്റ എലിസബെത്ത് രാജ്ഞി 96 വയസ്സുവരെയുള്ള തന്റെ ജീവിതകാലത്ത് 5 മാർപാപ്പാമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2014 ൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പായെ അവർ കണ്ടിരുന്നു. വത്തിക്കാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. 2010 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും 1982 ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ബ്രിട്ടൻ സന്ദർശിച്ചിട്ടുണ്ട്.