കോട്ടയം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തൊമ്പതുകാരനുൾപ്പടെ മൂന്നുപേർ മരിച്ചു. ചങ്ങനാശ്ശേരി വലിയകുളത്താണായിരുന്നു അപകടം.
ചങ്ങനാശേരി കുട്ടമ്പേരൂർ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയുമായ ജെറിൻ ജോണി (19), മലകുന്നം സ്വദേശി വർഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ജെറിൻ ജോണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിൻ ഫ്രാൻസിസിന്റെ നിലഗുരുതരമാണ്(19) ഇയാളെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു ദാരുണമായ അപകടം. തെങ്ങണ ഭാഗത്തുനിന്നും വരികയായിരുന്ന ജിന്റോയും ജോസ് വർഗീസും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പന്ത്രണ്ടു മണിയോടെ ജെറിൻ ജോണി മരിച്ചു. ഞായറാഴ്ച പുലർച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വർഗീസും മരിച്ചു. മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.