ഷാർജ: ഷാർജയിൽ പതിനഞ്ചുകാരിയായ മലയാളി വിദ്യാർഥിനി
കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ. പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോൾ-മേരി ദമ്പതികളുടെ ഇരട്ട പെൺകുട്ടികളിലൊരാളായ സമീക്ഷയാണ് താവൂനിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ അപാർട്‌മെന്റിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനു പോൾ കുടുംബമൊത്ത് ഈ ഫ്‌ളാറ്റിലാണ് താമസം. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.
കുട്ടി ആത്മഹത്യ ചെയ്തതാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്. ഫ്‌ളാറ്റിൽ നിന്നും വീണ് ഗുരുതരമായി പരിക്ക്പറ്റിയ കുട്ടിയ ബുഹൈറ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസാണ് ഫ്‌ളാറ്റിൽ നിന്നും കുട്ടി വീണതായി മാതാപിതാക്കളെ വിവരമറിയിച്ചത്. ആശുപത്രിയിൽ വെച്ച് അതിരാവിലെ 2.35നായിരുന്നു മരണം. മൃതദേഹം ഫൊറൻസിക് ലാബിൽ.
അജ്മാൻ ഭവൻസ് സ്‌കൂളിൽ പഠിച്ചിരുന്ന പെൺകുട്ടി പത്താം ക്ലാസിലേയ്ക്ക് ജയിച്ചിരുന്നു. കുട്ടിക്ക് മാനസിക സമ്മർദങ്ങളൊന്നുമില്ലായിരുന്നെന്നും പതിവുപോലെ ഉറങ്ങാൻ പോയതാണെന്നും മാതാപിതാക്കൾ പറഞ്ഞതായി കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.ബിനു പോൾ ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരി: മെറിഷ് പോൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.