തലശ്ശേരി: ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി തലശേരി അതിരൂപത. പ്രണയക്കെണികൾ വർധിക്കുന്നതായി അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ലാനി പറഞ്ഞു. എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമർശം.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ പെൺകുട്ടികൾ അകപ്പെടാതിരിക്കാൻ ബോധവത്കരണ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തിൽ അതിരൂപത പറഞ്ഞിരുന്നു.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാർഥന നിയോഗമായി സമർപ്പിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു. ചതിക്കുഴികളിൽ വീണു പോകാതിരിക്കാനുള്ള ബോധവൽക്കരണം അതിരൂപത മതപഠന കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
അതിരൂപത പുതുതായി ആരംഭിക്കുന്ന മൂന്ന് കർമ്മ പദ്ധതികളിൽ ഒന്ന് തീവ്രവാദികളിൽ നിന്ന് മക്കളെ സംരക്ഷിക്കുവാനുള്ള പദ്ധതിയെന്നും ഇടയലേഖനത്തിൽ പറയുന്നു. ഭൂരഹിതർക്കായി ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനും ഇടയലേഖനത്തിൽ ആഹ്വാനമുണ്ടെങ്കിലും പ്രണയക്കെണിയെക്കുറിച്ചാണ് പ്രധാന പരാമർശം. ഇടയലേഖനം വിവാദമായതോടെയാണ് കൂടുതൽ വ്യക്തത വരുത്തി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്.