കൊവിഡ് വെല്ലുവിളി മറികടന്ന് ഇടുക്കിക്കാരി വധു വയനാട്ടിൽ വിവാഹത്തിനെത്തിയത് ഹെലികോപ്റ്ററിൽ. വണ്ടൻമേട് ചേറ്റുക്കുഴി ബേബിയുടെ മകൾ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയത്.
കൊവിഡ് പ്രതിസന്ധിക്കിടെ വിവാഹത്തിനായി 14 മണിക്കൂറോളം യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിന് വയനാട്ടിലെത്താൻ നാലരലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. രാവിലെ 9 മണിയോടെ ഇടുക്കിയിൽ നിന്ന് പുറപ്പെട്ട വധു 10.20 ഓടെ വയനാട്ടിലെത്തി.
മേയ് മാസത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപിച്ചതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹശേഷം ഹെലികോപ്ടറിൽ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങി.