കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പുതിയ വികാരിയായി ഫാദർ ആന്റണി പൂതവേലിൽ ചുമതലയേറ്റെടുത്തു. ഇന്ന് പുലർച്ചെയാണ് വികാരി ചുമതല ഏറ്റെടുത്തത്. ഒരു മാസം മുൻപാണ് ഫാ. ആന്റണി പൂതവേലിലിനെ പുതിയ വികാരിയായി നിയമിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആണ് നിയമനം നടത്തിയത്. എന്നാൽ വിമതർ നടത്തുന്ന ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞു കിടക്കുകയായിരുന്നു പള്ളി. അതിനാൽ സ്ഥാനമേറ്റെടുപ്പും വൈകുകയായിരുന്നു.
എല്ലാവരുടെയും സഹകരണം വേണമെന്നും ഏകീകൃത കുർബാന നടപ്പാക്കുമെന്നും അദേഹം അറിയിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ കത്തിനോട് അനുകൂലമായ നിലപാട് സ്വീകരിച്ച് സമാധാനം സ്ഥാപിക്കണമെന്നും മാർപ്പാപ്പയുടെ നിർദേശം എല്ലാ വൈദികരും വിശ്വാസികളും സ്വീകരിക്കണം എന്നും ഫാ. ആന്റണി പൂതവേലി പറഞ്ഞു.
ഇതിന് മുമ്പ് ഫാ. ആന്റണി പൂതവേലിനെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിമതർ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിന്റെ സാന്നിധ്യത്തിൽ ബസലിക്കയിലെത്തി ഫാ. ആന്റണി പൂതവേലിൽ ചുമതലയേറ്റിരുന്നു. ഓഗസ്റ്റ് 20ന് മുമ്പ് മാർപ്പാപ്പയും സീറോ മലബാർ സിനഡും അംഗീകരിച്ച കുർബാന ക്രമം നടപ്പാക്കണം എന്ന ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിന്റെ സർക്കുലറിന്റെ പശ്ചാത്തലത്തിൽ ബസലിക്ക ദേവാലയത്തിലെ വികാരി സ്ഥാനം ഏറ്റെടുത്ത ഫാ. പൂതവേലിൽ സിനഡ് അംഗീകരിച്ച കുർബന ചെല്ലും എന്നറിയിച്ചു.