വിശുദ്ധകുര്‍ബാന മാത്രം സ്വീകരിച്ചു വര്‍ഷങ്ങളോളം ജീവിച്ചവര്‍ കത്തോലിക്കാസഭയിലുണ്ട്. ഫ്രഞ്ചുകാരിയായ ദൈവദാസി മാര്‍ത്താ റോബിന് ഇതിന് മകുടോദാഹരണമാണ്. നീണ്ട 53 വര്‍ഷം പരിശുദ്ധ കുര്‍ബാന മാത്രം സ്വീകരിച്ചാണ് അവര്‍ സസന്തോഷം ജീവിച്ചത്. 79 ആം വയസ്സിലാണ് അവര്‍ ഇഹലോകവാസം വെടിഞ്ഞത്. ഒരു ജര്‍മ്മന്‍ മിസ്റ്റിക്കായിരുന്ന വാഴ്ത്തപ്പെട്ട തെരേസ ന്യൂമാന്‍. 36 വര്‍ഷത്തോളം ദിവ്യകാരുണ്യം മാത്രമായിരുന്നു അവരുടെ ഭക്ഷണം. ഫാത്തിമ സ്ഥിതിചെയ്യുന്ന പോര്‍ച്ചുഗലില്‍നിന്നുള്ള ആളായിരുന്നു അലക്സാണ്ഡ്രീന മരിയ ഡീകോസ്റ്റ. അവരും ദീര്‍ഘകാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ചു. സ്വിറ്റ്സര്‍ലാന്‍ഡിലെ മധ്യസ്ഥന്‍ ആണ് ഫ്ലൂയിലെ വിശുദ്ധ നിക്കോളാസ്. അദ്ദേഹവും വര്‍ഷങ്ങളോളം ദിവ്യകാരുണ്യം മാത്രം ഉള്‍കൊണ്ടു ജീവിച്ചിരുന്നു. മനുഷ്യന്റെ ശാരീരിക വിശപ്പും ദാഹവും അകറ്റാനും പോന്നതാണു ദിവ്യകാരുണ്യമെന്ന് ഇത്തരം ദൃഷ്ടാന്തങ്ങള്‍ നമുക്ക് ഉറപ്പുതരുന്നു.
ദിവ്യകാരുണ്യം ശരീരത്തിന്റെ വിശപ്പും ദാഹവും എന്നതിനേക്കാള്‍ എത്രയോ മടങ്ങ് പ്രധാനമാണ് അത് ആത്മാവിന്റെ പൈദാഹങ്ങള്‍ ശമിപ്പിക്കുന്ന ആത്മാവിന്റ ഭോജനമാണ് അത് എന്നത്! ദിവ്യകാരുണ്യം സ്വന്തമാക്കുന്ന വ്യക്തി ആത്മാവില്‍ ശക്തിയാര്‍ജിക്കും. അവനെ കീഴടക്കാന്‍ ജഡ മോഹങ്ങള്ക്കോ ഇതര പ്രലോഭനങ്ങള്‍ക്കോ ആവില്ല. സാത്താന്റെ തല തകര്‍ത്തവനാണ് യോഗ്യതയോടെ ബലിയര്‍പ്പിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുന്നവരില്‍ കുടികൊള്ളുക.