കണ്ണൂർ: കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് മട്ടന്നൂർ പെരിയാട്ടിൽ സ്വദേശിയായ പാറമ്മൽ അഫ്‌സൽ (27) രക്ഷപ്പെട്ടത്. അപകടത്തിൽപെട്ട എയർ ഇന്ത്യ എക്‌സ്പ്രസിൽ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റടക്കം എടുത്തിരുന്നെങ്കിലും സാങ്കേതിക തകരാറാണ് അഫ്‌സലിന്റെ ജീവൻ രക്ഷിച്ചത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹം നടത്താനാണ് അഫ്‌സൽ നാട്ടിലേക്ക് ടിക്കറ്റെടുത്തത്.
തന്റെ വീസയുടെ കാലാവധി കഴിഞ്ഞതായി ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്‌സൽ അറിഞ്ഞത്. തുടർന്ന് വിസയുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാൻ റൂമിലെത്തി മടങ്ങിയെത്തിയപ്പോഴേക്കും വിമാനം പോയിരുന്നു. ഒരുവർഷം മുമ്പാണ് അഫ്‌സൽ അബുദാബിയിൽ ജോലിക്കെത്തിയത്.