സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

0
33

കൊച്ചി: സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചേക്കും. തുടര്‍ന്ന് സ്വദേശമായ കണ്ണൂര്‍ ആലക്കോടേക്ക് കൊണ്ടുപോകും.

ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു.

സുഡാന്‍ സൈന്യവും അര്‍ദ്ധസൈന്യവും തമ്മില്‍ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് .