ആരാണ് ഞാന്‍? എന്താണ് നമ്മുടെ ലക്ഷ്യം?

0
1792

ഇന്നെന്റെ ജന്മദിനമാണ്. (1975 സെപ്റ്റംബർ 15)ഈ വേളയില്‍ എന്നെക്കുറിച്ച്‌, ദൈവം എന്നെ മാറ്റിമറിച്ചതിനെക്കുറിച്ച് ചില കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. ഞാനെങ്ങനെ നിങ്ങളറിയുന്ന ഷിബു ബ്രദറായി, എന്റെ ജീവിതത്തിലും സഹനങ്ങളുണ്ടോ, ക്രിസ്തു തന്നെ സ്‌നേഹിക്കുന്നവരെ തന്നോട് അടുപ്പിക്കുന്നതെങ്ങനെ? ഇതിനെല്ലാം നിങ്ങള്‍ക്ക് ഇത് വായിക്കുന്നതിലൂടെ ഉത്തരം ലഭിക്കും

ഇഷ്ടമാണോ എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിലെ ഗാനരചയിതാവും അമ്മത്തൊട്ടില്‍ മൂവിയുടെ പ്രൊഡ്യൂസറും അതേമൂവിയുടെ ഗാനരചയിതാവുമായിരുന്നു ഞാന്‍ .ഒട്ടനവധി ക്രിസ്തീയഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായിരുന്നു. നിലവില്‍ മാനുഷിക മൂല്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്. നിലവില്‍ ക്‌നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡന്റാണ്‌

കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട്. KCAC മുന്‍ പ്രസിഡണ്ട്. പ്രസ് ക്ലബ് കാനഡയിലെ മുന്‍ വൈസ് പ്രസിഡണ്ട്. KCAC മുന്‍ വൈസ് പ്രസിഡണ്ട് .വേള്‍ഡ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡണ്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയില്‍ നിന്ന് എല്ലാ മുഖ്യധാരാ പത്രങ്ങളുടെയും റിപ്പോര്‍ട്ടറായും ഞാന്‍ സേവനം ചെയ്യുന്നു.

പേരിനും പ്രശസ്തിക്കും വേണ്ടി പ്രാര്‍ഥനാ ജീവിതത്തിലേക്ക് വന്ന വ്യക്തിയല്ല ഞാന്‍. സഹനങ്ങളിലൂടെ മാത്രമേ ഒരാള്‍ക്ക് ദൈവത്തിന്റെ സ്വന്തമാകാനാകൂ. സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം ദൈവത്തില്‍ നിന്നകലാതെ ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിക്കുക. ചിലര്‍ സഹനങ്ങളില്‍ പതറി അതിന്റെ കാരണമറിയാന്‍ മന്ത്രവാദികളെയും കൈനോട്ടക്കാരെയും സമീപിക്കും.

വെറുതെ പണം കളയാമെന്നതുമാത്രമാണ് അതിന്റെ മെച്ചം. സഹനങ്ങളുടെ തീച്ചൂളയില്‍ നീറിപ്പുകയുമ്പോഴും ഒരു കാര്യം മനസിലാക്കുക. ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. ഞാന്‍ ആദ്യം അമേരിക്കയിലായിരുന്നു, പിന്നീട് അവിടെ നിന്ന് കാനഡയിലെത്തി. ടൊറന്റോയില്‍ എനിക്കൊരു വീടുണ്ടായിരുന്നു. ഇപ്പോള്‍ അത് മഠമാണ്. ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ് അവിടെ ഇപ്പോള്‍ താമസം

നിലവില്‍ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലാണ് താമസം. വലിയ സൗഹൃദവലയമുള്ള ഒരു മനുഷ്യനായിരുന്നു ഞാന്‍. എന്നാല്‍ ദൈവം ആ കൂട്ടുകാരില്‍ നിന്നുമൊക്കെ എന്നെ അടര്‍ത്തിമാറ്റി എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു നാട്ടില്‍ എന്നെ എത്തിച്ചു. ഇവിടെ ഒറ്റമുറിയില്‍ വാടകയ്ക്ക് താമസിച്ചത് മൂന്നുവര്‍ഷമാണ്. ഇപ്പോളാണ് എനിക്ക് സ്വന്തമായൊരു വീടായത്. സഹനങ്ങള്‍ എന്റെ ജീവിതത്തിലുമുണ്ട്. സഹനങ്ങളുണ്ടാകുന്ന സമയം നമ്മള്‍ വ്യാജദൈവങ്ങളെ സേവിക്കുന്നവരുടെ അടുത്തേക്ക് അതിന്റെ കാരണമറിയാന്‍ പോകരുത്. മറിച്ച് ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക. അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും.
എല്ലാവരെയും പറ്റി ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ഞാന്‍ ജനിച്ചപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ ഒരു വൈദികനായി കാണാനായിരുന്നു ആഗ്രഹം. സെമിനാരിയില്‍ ചേര്‍ന്നെങ്കിലും അവിടെ തുടരാനായില്ല. കാരണം എന്റെ ദൈവവിളി അതായിരുന്നില്ല.

അന്ന് ഞാന്‍ വൈദികനായിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍ക്കൊപ്പം ഈ പ്രാര്‍ഥനാഗ്രൂപ്പുമായി ഞാനുണ്ടാകില്ല. കാരണം ലക്ഷകണക്കിന് ആളുകള്‍ ഇന്ന് ഈ ഗ്രൂപ്പിലൂടെ യേശുവിനെ അറിയുന്നു. പിന്നീട് പത്രപ്രവര്‍ത്തകനായി. ആ സമയത്താണ് വിവാഹം കഴിക്കുന്നത്. ഭാര്യ ഫിസിയോ തെറാപ്പിസ്റ്റാണ്. മകന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. ദൈവമാണ് ഈ പ്രാര്‍ഥനാ ഗ്രൂപ്പ് നയിക്കുന്നത്.

അവസാന കാലഘട്ടത്തില്‍ നിരവധിപ്പേര്‍ ദൈവത്തില്‍ നിന്നകലും. വിശ്വാസം നഷ്ടപ്പെടും. മര്‍ക്കോസ് 13, വെളിപാട് 13, ലൂക്കാ 21 മത്തായി 24, എസക്കിയേല്‍ 36,37,38,39,40 എന്നീ അധ്യായങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം. ഇതില്‍ അന്ത്യകാലത്തെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. ഇതുവരെ ആരും 13ാം നമ്പറില്‍ ദൈവവചനം നല്‍കിയിട്ടില്ല. അതിനാല്‍ ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് 13ാം നമ്പര്‍ നല്ലതാണ്. അപ്പോള്‍ വചനം വായിക്കുന്നതിലും പ്രാര്‍ഥിക്കുന്നതിലും സ്ഥിരതയുള്ളവരായിരിക്കുക. പതിനഞ്ച് ലക്ഷത്തിലധികം രൂപ മാസവരുമാനം ലഭിക്കുന്ന മറ്റ് ബിസിനസുകള്‍ മാറ്റിവെച്ചാണ്‌ ഞാന്‍ ഈ പ്രാര്‍ഥനാഗ്രൂപ്പുമായി മുമ്പോട്ടുപോകുന്നത്. എനിക്ക് ലാഭമായതെല്ലാം ഞാന്‍ നഷ്ടമായി പരിഗണിക്കുന്നു. അതിനാല്‍ നിങ്ങളും ക്രിസ്തുവിനായി നിങ്ങളും കഴിവും സമയവും വിനിയോഗിക്കുക. സമയം ലഭിക്കുമ്പോഴൊക്ക നിങ്ങളെ കേള്‍ക്കുന്നതില്‍ സന്തോഷം മാത്രം. എന്നാല്‍ ഞാനും ഒരു കുടുംബസ്ഥനാണ്. എന്നെ ആശ്രയിക്കാതെ ദൈവത്തെ ആശ്രയിക്കുക എന്നതാണ് അഭികാമ്യം. അതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം എനിക്ക് വോയ്‌സ് മെസേജ് അയയ്ക്കുക. എനിക്ക് കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓര്‍ക്കുമല്ലോ.

ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്. ( 1 തിമോ 5: 8)

ഇവിടെയുള്ള ജീവിതം നശ്വരമാണെന്ന് മനസ്സിലാക്കുക ദൈവത്തോടൊപ്പം വീണ്ടും ഒരു ജീവിതമുണ്ടെന്നും അത് നിത്യജീവനാണെന്നും മനസിലാക്കുക. ആ നിത്യജീവന്‍ മക്കളായ നമ്മളെല്ലാം നേടണമെന്നാണ് പിതാവായ ദൈവം ആഗ്രഹിക്കുന്നത്.

ബൈബിളില്‍ യുഗാന്ത്യത്തെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അണുവിട തെറ്റാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും
1,അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ ആകെ രക്തംപോലെയായി. (വെളിപാട്, അദ്ധ്യായം 6, വാക്യം 12)

2, ഒലിവുതല്ലുന്നതുപോലെയും മുന്തിരിപ്പഴം പറിച്ചുതീര്‍ന്നിട്ടു കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയില്‍ ജനതകളുടെ ഇടയില്‍ സംഭവിക്കുക. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 13)
ഒലിവുതല്ലുന്നതുപോലെയും മുന്തിരിപ്പഴം പറിച്ചുതീര്‍ന്നിട്ടു കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയില്‍ ജനതകളുടെ ഇടയില്‍ സംഭവിക്കുക.
അവര്‍ സ്വരമുയര്‍ത്തി സന്തോഷഗാനം ആലപിക്കുന്നു. പടിഞ്ഞാറുനിന്ന് അവര്‍ ആര്‍ത്തുവിളിച്ച് കര്‍ത്താവിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്നു. അതിനാല്‍, കിഴക്കും കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍. തീരപ്രദേശത്തും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുവിന്‍. നീതിമാനായ ദൈവത്തിന്റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു. ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്. ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു. ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല. അന്നു കര്‍ത്താവ് ആകാശസൈന്യത്തെ ആകാശത്തിലും ഭൂപതികളെ ഭൂമിയിലും ശിക്ഷിക്കും. അവരെ ശേഖരിച്ച് ഇരുട്ടറയില്‍ തടവുകാരായി സൂക്ഷിക്കും; അവരെ തടവറയില്‍ അടയ്ക്കുകയും അനേക ദിവസങ്ങള്‍ക്കു ശേഷം ശിക്ഷിക്കുകയും ചെയ്യും. അപ്പോള്‍ ചന്ദ്രന്‍ ഇരുളുകയും സൂര്യന്‍മുഖം പൊത്തുകയും ചെയ്യും, എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവ് സീയോന്‍ പര്‍വതത്തില്‍ ഭരണം നടത്തും; ജറുസലെമിലും അതിന്റെ ശ്രേഷ്ഠന്‍മാരുടെ മുന്‍പിലും തന്റെ മഹത്വം അവിടുന്ന് വെളിപ്പെടുത്തും.
(ഏശയ്യാ, അദ്ധ്യായം 24, വാക്യം 19)
ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.
ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 20)

ദൈവം തന്ന വ്യത്യസ്തമായ കഴിവുകള്‍ ദൈവത്തിനു വേണ്ടി ഉപയോഗിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതെത്ര വലിയ കഴിവാണെങ്കിലും എത്ര ചെറിയ കഴിവാണെങ്കിലും. ഓരോരുത്തര്‍ക്കും ഓരോ ജോലി ദൈവം നിശ്ചയിച്ചിട്ടുണ്ട്. നിനക്ക് ദൈവത്തിനുവേണ്ടി എന്ത് ചെയ്യാന്‍ പറ്റും അത് ചെയ്യുക. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനാണ് ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലുള്ളവരെ ദൈവം തിരഞ്ഞെടുത്തത്. അതും മറക്കരുതാരും. സാധാരണക്കാരനായ എന്നെയും നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുക

ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്‌

പതിമൂന്നാം നമ്പറിൽ അത്ഭുതം നടക്കുന്നതിന്റെ കാരണം?