തൃശൂർ: വില്ലേജ് ഓഫീസിൽ വനിതാ വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തൃശൂർ പൂത്തൂർ വില്ലേജ് ഓഫീസർ സിനിയാണ് കയ്യുടെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ലൈഫ് മിഷൻ പദ്ധതിപ്രകാരം അപേക്ഷിച്ചവർക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടന്നിരുന്നു. ഈ മാസം പതിനാലാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സമരം നടക്കുന്നതിനിടെയാണ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിയുടെ മുറിവ് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആളുകൾ പരാതിപെട്ടപ്പോൾ ലൈഫ് മിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ചെന്ന ജനപ്രതിനിധകളെ ഓഫീസർ അപമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പഞ്ചായത്ത് അംഗത്തെ ചവിട്ടിയതായും സിനിക്കെതിരെ ആരോപണമുണ്ട്. അതേസമയം നാലുവർഷമായി പുത്തൂർ പഞ്ചായത്ത് ഭരണസമിതി തന്നെ മാനസികമായി പീഢിപ്പിക്കുകയാണെന്ന് സിനി പറഞ്ഞു.