വനപാലകർ മത്തായിയെ കൊന്നു, ഒരുവർഷമായാലും നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ല: മത്തായിയുടെ സഹോദരൻ

24
2690

പത്തനംതിട്ട: കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ. നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു.

മത്തായിയെ വീട്ടിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യമന്വേഷിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് നടന്നത്. മത്തായിയെ വനത്തിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ മത്തായിയെ കിണറ്റിൽ തള്ളി. കസ്റ്റഡിയിലുള്ളയാൾ ആൾ എങ്ങനെ കിണറ്റിൽ വീഴും? കുറച്ച് സമയം കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമോ, സഹോദരൻ ചോദിക്കുന്നു.

മത്തായിയുടെ മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ. ഒന്നോ രണ്ടോ മാസമോ ഒരു വർഷമോ ആയാലും നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല. അന്വേഷണത്തിൽ തൃപ്തനല്ലെന്നും മത്തായിയുടെ സഹോദരൻ പറഞ്ഞു.

24 COMMENTS