ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ്: സിബിഐ കേസെടുത്തു

31 August, 2023

ന്യൂഡൽഹി: രാജ്യമൊട്ടാകെ ന്യൂനപക്ഷ സ്കോളർഷിപ്പിന്‍റെ പേരിൽ നടത്തിയ അഴിമതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അനധികൃതമായി ആനുകൂല്യം തട്ടിയെടുത്ത 830 വ്യാജ സ്ഥാപനങ്ങൾ, ഇവയുടെ നടത്തിപ്പുകാർ, നോഡൽ ഓഫിസർമാർ, ക്രമക്കേടിനു കൂട്ടുനിന്ന ബാങ്ക് ഓഫിസർമാർ തുടങ്ങിയവർക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രവർത്തനം നിലച്ചതോ വ്യാജമോ ആയ സ്ഥാപനങ്ങൾ വഴി 144 കോടി രൂപ തട്ടിയെടുത്തെന്നു നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്നു ന്യൂനപക്ഷ മന്ത്രാലയമാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളത്തിൽ മലപ്പുറത്തെ ചില സ്ഥാപനങ്ങൾക്കെതിരേയും ആരോപണമുണ്ട്.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, വ്യാജരേഖകളുടെ ഉപയോഗം, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്കോളർഷിപ്പ് സ്കീമുകൾക്ക് കീഴിലുള്ള ഫണ്ടുകളുടെ തട്ടിപ്പിനെക്കുറിച്ച് ലഭിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ച് സ്കോളർഷിപ്പ് സ്കീമുകളുടെ മൂന്നാംകക്ഷി മൂല്യനിർണയം നടത്താൻ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിനെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

2017 മുതൽ 2022 വരെയുള്ള കാലയളവിൽ 65 ലക്ഷം ന്യൂനപക്ഷ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്‍റെ മൂന്നു വ്യത്യസ്ത പദ്ധതികളിലായി ഓരോ വർഷവും സ്കോളർഷിപ്പ് നൽകിയിട്ടുണ്ടെന്ന് ന്യൂനപക്ഷ മന്ത്രാലയം പറയുന്നു. സംശയാസ്പദമായി കണ്ടെത്തിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.

Comment

Editor Pics

Related News

ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?