ഇനി ഇലക്ട്രിക് വാഹനയുഗം

07 March, 2024


കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 75,650 ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്തത് 7,57,114 വാഹനങ്ങളാണ്. 2022 ല്‍ സംസ്ഥാനത്ത് 39,620 ഇലക്ട്രിക് വാഹനങ്ങളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ശ്രദ്ധേയമായ തോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലം ജില്ലയിലാണ്. 2020 ല്‍ ജില്ലയില്‍ 370 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023 ല്‍ വാഹനങ്ങളുടെ എണ്ണം 3055 ആയി വര്‍ധിച്ചു. എറണാകുളം ജില്ലയില്‍ 11,856 ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷനും തിരുവനന്തപുരത്ത് 8,356 വാഹനങ്ങളും, തൃശ്ശൂരില്‍ 5,859 വാഹനങ്ങളും കോഴിക്കോട് 5,831 ഇലക്ട്രിക് വാഹനങ്ങളും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു.

ഇന്ധന വിലയിലുണ്ടാകുന്ന കുതിപ്പും, വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക ആഘാതങ്ങളും, പ്രവര്‍ത്തന മികവുമാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സാധാരണ എഞ്ചിനുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ ഏതാണ്ട് ഒരു രൂപയുടെ ചെലവ് മാത്രമാണ് ഉണ്ടാകുന്നതെന്ന് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് നെറ്റ്വര്‍ക്കായ ഗോ ഇസിയുടെ (GO EC) സീനിയര്‍ മാര്‍ക്കറ്റിങ് മാനേജരായ ജോയല്‍ യോഹന്നാന്‍ പറഞ്ഞു.

ഡല്‍ഹി വായു മാലിനികരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ അനുഭവിക്കുമ്പോള്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വാഹനങ്ങളുടെ ആകര്‍ഷണീയതയും നിര്‍മ്മാണവും എല്ലാം തന്നെ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആടുപ്പിക്കുന്നുവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയും അതിന്റെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും ആളുകള്‍ക്ക് ഒരു പ്രശ്നമല്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതായും വാഹന രംഗത്തെ വിദഗ്ദര്‍ പറയുന്നു.

വാഹനങ്ങള്‍ പലപ്പോഴും സമൂഹത്തില്‍ ആളുകളുടെ നിലവാരത്തിന്റെ അടയാളം കൂടിയാണെന്നും മറ്റുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ഭംഗിയും, സ്ഥലവും, സൗകര്യവും എല്ലാം ഉള്‍ക്കൊന്നതാണെന്നും ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറായ അജിത് കുമാര്‍ പ്രതികരിച്ചു. എന്നാല്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയും അതിന്റെ ലഭ്യതയിലെ കുറവും ഒരു പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കെഎസ്ഇബിയുടെ സഹകരണത്തോടെ സംസ്ഥാനത്ത് അവയുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ 300 മുതല്‍ 500 വരെ കിലോമീറ്റര്‍ വാഹനങ്ങള്‍ക്ക് ഓടന്‍ കഴിയുമെന്ന വാഗ്ദാനം കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടെസ്ലയുടെയും(Tesla), ടാറ്റയുടെയും ഉയര്‍ന്ന മൈലേജ് ഉള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്നതും കെഎസ്ഇബിയുടെ കീഴില്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുമെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണെന്ന് വിദഗ്ദര്‍ പറയുന്നു.






Comment

Editor Pics

Related News

ഇലക്ട്രിക്കില്‍ മാസ് എന്‍ട്രിക്ക് മാരുതി സുസുക്കി; എത്തുന്നത് ഒന്നും രണ്ടുമല്ല, ആറ് മോഡലുകള്‍.
കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം
പഴയ കാര്‍ വില്‍ക്കുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍
ടാറ്റയുടെ പഞ്ച് ഇവി വിപണിയില്‍