രണ്ടരവയസുകാരിയുടെ ക്രൂരമായ കൊലപാതകം, കോടതി സ്വമേധയാ കേസെടുക്കും

27 March, 2024

കൊച്ചി: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടുവയസ്സുകാരി ഫാത്തിമ നസ്റീന്‍ ക്രൂരമര്‍ദനത്തെ തുടര്‍ന്ന മരിച്ചതില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയാ കേസെടുക്കാനുള്ള നടപടികളാണ് ഹൈക്കോടതി ആരംഭിച്ചത്. സ്വമേധയ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. സംഭവം കോടതിയെ വിവരണാതീതമായി വേദനിപ്പിക്കുന്നുവെന്നും കേരളത്തില്‍ ഇത്തരം സംഭവം നടന്നെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.സംഭവത്തില്‍ കോടതിയുടെ ഉള്ളുലഞ്ഞുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സ്വമേധയാ കേസെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ് ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മര്‍ദിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി