ഇരുപത്താറുകാരിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി; പ്രതിയ്‌ക്കെതിരെ 50 കേസുകള്‍

18 March, 2024

ഇരുപത്താറുകാരിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിലെ പ്രതി മുജീബ് റഹ്‌മാന്‍ മൂന്ന് കൊലപാതകം അടക്കം അമ്പതിലേറെ കേസിലെ പ്രതിയെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

മോഷ്ടിച്ച ബൈക്കിലാണ് പ്രതി സ്ഥലത്ത് എത്തിയത്. ബൈക്കില്‍ ലിഫ്റ്റ് കൊടുത്തശേഷം വഴിയില്‍ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തില്‍ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ്  ഭര്‍ത്താവിനോടൊപ്പം ആശുപത്രിയില്‍ പോകാന്‍ സ്വന്തം വീട്ടില്‍ നിന്ന് പുറപ്പെട്ട അനുവിനെ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവില്‍, ചൊവ്വാഴ്ച രാവിലെ 9 മണിയോടെ കോട്ടൂര്‍ താഴെ വയലിലെ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുട്ടുവരെ മാത്രം വെള്ളമുളള തോട്ടില്‍ അനു മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് അബൂബക്കറായിരുന്നു.




Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി