വത്തിക്കാൻ സിറ്റി: മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെയാണ് മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം. തന്റെ നാല്പത്തി മൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലിക യാത്രയാണ് മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്. കത്തോലിക്കർ ഏറെ കുറവുള്ള മംഗോളിയ റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്.
വ്യാഴാഴ്ച ആരംഭിക്കുന്ന സന്ദർശനത്തിനായി പാപ്പ വിശ്വാസികളോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടു. ഇത് ഏറെ ആഗ്രഹിച്ച സന്ദർശനമാണെന്ന് പാപ്പ പറഞ്ഞു. മംഗോളിയയിലെ സഹോദരീ സഹോദരന്മാരേ, നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു സഹോദരനെന്ന നിലയിൽ നിങ്ങളുടെ ഇടയിൽ സഞ്ചരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പാപ്പ പറഞ്ഞു.
നാല് ദിവസത്തെ സന്ദർശന വേളയിൽ, ഫ്രാൻസിസ് മാർപാപ്പ ഗവൺമെന്റ് അധികാരികളുമായി കൂടിക്കാഴ്ച നടത്താനും മതാന്തര സംവാദത്തിൽ ഏർപ്പെടുകയും വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. റഷ്യയുടെയും ചൈനയുടെയും സ്വേച്ഛാധിപത്യ ശക്തികൾക്കിടയിലുള്ള ജനാധിപത്യ രാജ്യമായ മംഗോളിയ സന്ദർശിക്കുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ മാറും.
സെപ്തംബർ ഒന്നിന് വെള്ളിയാഴ്ച രാവിലെ രാജ്യ തലസ്ഥാനമായ ഉലാൻബാതറിൽ പാപ്പ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും. വെള്ളിയാഴ്ച മറ്റ് പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല.
സെപ്റ്റംബർ രണ്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉലാൻബാതറിലെ സുഖ്‌ബാതർ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മാർപ്പാപ്പ പങ്കെടുക്കുകയും അവിടെ വെച്ച് അധികാരികൾ മാർപ്പാപ്പയെ ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് മംഗോളിയൻ പാർലമെന്റായ സ്റ്റേറ്റ് ഗ്രേറ്റ് ഖുറാലിന്റെ ചെയർമാനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് 11.10 ന് പ്രധാനമന്ത്രി ഒയുൻ-എർഡേൻ ലുവ്‌സന്നം സ്രായി മാർപ്പാപ്പയെ കാണും.
ഉച്ചകഴിഞ്ഞ് ഉലാൻബാതറിലെ സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, മിഷനറിമാർ, സമർപ്പിത വ്യക്തികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ മൂന്ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഉലാൻബാതറിലെ ഹുൻ തിയേറ്ററിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കും. വൈകിട്ട് നാലിന് ഉലാൻബത്തറിലെ സ്റ്റെപ്പി അരീനയിൽ മാർപ്പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും
സെപ്റ്റംബർ നാല് തിങ്കളാഴ്ച രാവിലെ 9.30 ന് ചാരിറ്റി പ്രവർത്തകരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും ഹൗസ് ഓഫ് മേഴ്‌സി എന്ന പേരിൽ ഒരു ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഉച്ചയോടെ പാപ്പ മംഗോളിയയിൽ നിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടും.
ഒരുമിച്ച് പ്രത്യാശിക്കുക എന്നതാണ് ഇത്തവണത്തെ അപ്പസ്തോലികയാത്രയുടെ ആപ്ത വാക്യം. ക്രൈസ്തവ, അക്രൈസ്തവ ഇടങ്ങളിൽ ഉപയോഗത്തിലുള്ള പ്രത്യാശ എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ ഉയർന്നുനിൽക്കുക. ഇതോടൊപ്പം ഒരുമിച്ചുള്ള പ്രവർത്തനത്തെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പ്രത്യാശിക്കുക എന്ന സന്ദേശമാണ് പാപ്പാ നൽകുന്നത്.
മംഗോളിയയുടെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് ഇത്തവണത്തെ ഔദ്യോഗിക ചിഹ്നം. ഇതിൽ ജർ എന്ന് വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീല നിറത്തിൽത്തന്നെയുള്ള കുരിശു രൂപവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇരു വശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യ ഭാഷയിൽ ഒരുമിച്ച് പ്രത്യാശിക്കുക എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിന് മുകളിലായിവത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിൽ പുകയും വരച്ചുചേർത്തിട്ടുണ്ട്.
വത്തിക്കാനിലെ മിഷനറി പ്രവർത്തനങ്ങളുടെ വാർത്താ ഏജൻസിയായ ഫിഡെസ് പറയുന്നതനുസരിച്ച് മംഗോളിയയിൽ ഏകദേശം 3.3 ദശലക്ഷം ജനസംഖ്യയിൽ 1,300 പേർ മാത്രമാണ് മാമോദീസ സ്വീകരിച്ചിട്ടുള്ളത്.
മതപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നവരിൽ 87.1 ശതമാനം പേർ ബുദ്ധമതക്കാരും 5.4 ശതമാനം മുസ്ലീങ്ങളും 4.2 ശതമാനം ഷാമനിസ്റ്റുകളും 2.2 ശതമാനം ക്രിസ്ത്യാനികളും 1.1 ശതമാനം മറ്റ് മതങ്ങളുടെ അനുയായികളുമാണ്. മംഗോളിയയിൽ 20 വർഷത്തോളം മിഷനറിയായി സേവനമനുഷ്ഠിച്ച ഇറ്റലിക്കാരനായ വൈദികനെ കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി തിരഞ്ഞെടുത്തിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment