കണ്ണൂർ: പയ്യാവൂരിൽ പത്തൊൻപതുകാരനെ പിതാവ് കുത്തികൊന്നു. നായയ്ക്ക് തീറ്റ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മദ്യലഹരിയിലായ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തിയത്. പയ്യാവൂർ ഉപ്പുപടന്ന സ്വദേശി ഷാരോൺ (19) ആണ് പിതാവ് തേരകത്തിനടിയിൽ സജിയുടെ കുത്തേറ്റ് മരിച്ചത്. മകനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സജി പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജിയും മകൻ ഷാരോണും നായയ്ക്ക് തീറ്റകൊടുക്കാത്തതിനെ വഴക്കിട്ടിരുന്നു. തുടർന്ന് ഇയാൾ കത്തികൊണ്ട് ഷാരോണിന്റെ പുറത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ഷാരോണിനെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്‌സാണ്. രണ്ട് മക്കളും സജിയും മാത്രമാണ് വീട്ടിൽ താമസം.