ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് സംസ്ഥാനസർക്കാർ.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പെട്ടിമുടിയിൽ നിന്ന് ഇതുവരെ 15 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 15 പേരെ മണ്ണിടിച്ചിൽ നിന്ന് രക്ഷിക്കാനായി. അടിയന്തര സഹായങ്ങൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സംഘങ്ങളെ അടുത്ത ജില്ലയിൽ നിന്നും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ ദേശിയ ദുരന്തനിവാരണ സേന സബ് കളക്ടറുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനങ്ങൾ നടത്തുകയാണ്. തൃശ്ശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേനയും ഉടൻ രാജമലയിലെത്തും.
പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ ദൂരെയുള്ള മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. 3 കിലോമീറ്റർ ദൂരം മുഴുവൻ കല്ലുംചെളിയും മൂടിയിരിക്കുകയാണ്.