തിരുവനന്തപുരം: വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വിശദീകരണവുമായി പോലീസ്.പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കുന്ന വിശദീകരണം.ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍, സന്ദീപിന്റെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്കും കുത്തേറ്റു.