കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ: താമരശ്ശേരി ബിഷപ്പ്

0
94

കോഴിക്കോട്: കോണ്‍ഗ്രസ്, സിപിഎം ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ബിജെപി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രധാനം. താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാല്‍ മറ്റെന്തോ സമ്മര്‍ദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറി. ഇതില്‍ എതിര്‍പ്പുണ്ട്. അത് വലിയൊരു പ്രശ്നമാണ്. കര്‍ഷകര്‍ ഒരു വലിയ സംഘടിതശക്തി അല്ലാത്തത് കൊണ്ട് കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് പറഞ്ഞു.

റബര്‍ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിച്ചില്ല. റബര്‍ കര്‍ഷകന് ആശ്വാസമായിരുന്ന സബ്സിഡി എടുത്ത് മാറ്റി. റബര്‍ ബോര്‍ഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കര്‍ഷകന് നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു.

പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കര്‍ഷകനെ വാഴ്ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാവുന്നില്ല. എത്രയോ നെല്‍ക്കര്‍ഷകര്‍ സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോള്‍ കൊല്ലുമെന്ന് കര്‍ഷകര്‍ പേടിച്ചിരിക്കുമ്പോള്‍ ബഫര്‍ സോണ്‍ കൊണ്ടുവന്ന് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.