പുലർച്ചേ 4 മണിക്കുള്ള ട്രെയിനിൽ എർണാകുളത്തുനിന്നും കണ്ണൂരിലേക്ക്, ഇ.കെ നയനാരുടെ മരുമകൾ യഥാർഥ കമ്മ്യൂണിസ്റ്റ്, ആലപ്പി അഷ്‌റഫ്

0
644

തൊഴിലാളി വർഗ്ഗപാർട്ടിയുടെ ഈ അപചയത്തിന്റെ ഇരുളിലും ചില ചെറിയ വെളിച്ചങ്ങൾ നമുക്ക് ആശ്വാസം പകരുന്നതാണെന്ന് ആലപ്പി അഷ്‌റഫ്. മുൻ മുഖ്യന്ത്രി ഇ കെ നായനാരുടെ മരുമകളും അദ്ധ്യാപികയുമായ ധന്യയെ ഉദാഹരിച്ചാണ്
ആലപ്പി അഷ്റഫ് പോസ്റ്റ് എഴുതിയിരിക്കുന്നത്.

‘നേതാക്കളുടെ മക്കൾ അനധികൃത മാർഗ്ഗത്തിലൂടെ കോടികൾ കൊയ്യുമ്പോഴാണ് , മറുവശത്ത് ആദർശത്തിന്റെ പേരിൽ ഒരു ചെറു ശുപാർശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലർ മാതൃകയാകുന്നത്. ആ ഗണത്തിൽപ്പെടുന്നവരിൽ ഒരാളാണ് സാക്ഷാൽ ഇകെ നയനാരുടെ ഈ പിൻതലമുറക്കാരി’-ആലപ്പി അഷ്റഫ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-‘ഇന്നു അറുപത്തേഴാം കേരള പിറവി ദിനം. പത്രതാളുകൾ മുഴുവൻ മയക്ക് മരുന്നിന്റെയും സ്വർണ്ണ കടത്തിന്റെയും വാർത്തകൾ കൊണ്ടു നിറയുകയാണ്. തൊഴിലാളി വർഗ്ഗപാർട്ടിയുടെ ഈ അപചയത്തിന്റെ ഇരുളിലും , ചില ചെറിയ വെളിച്ചങ്ങൾ നമുക്ക് ആശ്വാസം പകരുന്നതാണ്.കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ വെച്ച് ധന്യയെ കണ്ടിരുന്നു. EK . നായനാരുടെ രണ്ടാമത്തെ മകൻ വിനോദിന്റെ ഭാര്യയാണ് ധന്യ. ഒരു സാധാരണ സ്‌കൂൾ റ്റീച്ചറാണ് , എർണാകുളത്ത് താമസം. ഇടത് പക്ഷം ഭരിക്കുമ്പോൾ അവർക്ക് കിട്ടാത്ത അനുകൂല്യം മറ്റാർക്ക് ലഭിക്കും എന്നൊരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം… എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.ഒരു വർഷം മുൻപ് ധന്യയ്ക്ക് ജോലിയിൽ സ്ഥലം മാറ്റം വന്നു. കണ്ണൂരിലേക്ക്. ശുപാർശക്കായ് ആരുടെയും കാലുപിടിക്കാത്ത അവർ, ഇവിടെ നിന്നും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം കുറെ നാൾ ലീവെടുത്തു വീട്ടിലിരുന്നു.. വരുമാന പ്രതിസന്ധി കാരണം പിന്നീട് കണ്ണൂരിൽ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിതയായി.പുലർച്ചേ 2.3o എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനിൽ എർണാകുളത്ത് നിന്നും കണ്ണുരിലേക്ക്. അവിടെ അഞ്ചു ദിവസം ഹോസ്റ്റലിൽ തങ്ങും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ച് എർണാകുളത്തേക്ക്. മാസങ്ങൾക്കിപ്പുറവും അത് ഇന്നും തുടരുന്നു..ഇത് പറയാൻ കാരണമുണ്ടു്. നേതാക്കളുടെ മക്കൾ അനധികൃത മാർഗ്ഗത്തിലൂടെ കോടികൾ കൊയ്യുമ്പോഴാണ് , മറുവശത്ത് ആദർശത്തിന്റെ പേരിൽ ഒരു ചെറു ശുപാർശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലർ മാതൃകയാകുന്നത്. ആ ഗണത്തിൽപ്പെടുന്നവരിൽ ഒരാളാണ് സാക്ഷാൽ ഇകെ നയനാരുടെ ഈ പിൻതലമുറക്കാരി.ഇവരിൽ ആരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.ഐ ഫോണും ആപ്പിൾ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോടു ഒരു വാക്ക്…. നിങ്ങൾക്കിടയിൽ ഇങ്ങിനെയും ചിലർ ജീവിച്ചിരിപ്പുണ്ടു സുഹൃർത്തുക്കളെ,കഷ്ടപ്പാടിലും ആദർശം കൈവിടാത്ത, ആധുനിക തലമുറയിലെ അക്കൂട്ടർക്ക് എന്റെ നല്ല നമസ്‌കാരം.ആലപ്പി അഷറഫ്’.