കേരളത്തിൽ അടുത്ത മാസം ഒന്നു മുതൽ മദ്യത്തിന് ഏഴ് ശതമാനം വില വർധിക്കും. 40 രൂപ മുതൽ 150 രൂപ വരെയാണ് ലിറ്ററിന് കൂടുക. ബിയറിനും വൈനിനും വില കൂട്ടില്ലെന്നും നിലവിലെ വില തുടരുമെന്നുമാണ് സൂചന. രണ്ട് ദിവസത്തിനകം സമ്മത പത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികൾക്ക് കത്തയച്ചു.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റ് എന്ന മദ്യത്തിന്റെ അസംസ്‌കൃത വസ്തുവിന് വില വർധിച്ചതിനെ തുടർന്നാണ് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യമുന്നയിച്ചത്. കമ്പനികൾ കഴിഞ്ഞവർഷം തന്നെ പുതിയ ടെൻഡർ സമർപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ നിരക്കിൽ തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. ഈ വർഷം ടെൻഡർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ അഞ്ച് ശതമാനം കുറച്ചായിരിക്കും കരാർ നൽകുക. മദ്യത്തിന്റെ ചില്ലറ വിൽപ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തുമെന്നും വിവരമുണ്ട്. നിലവിലുള്ള ബ്രാൻഡുകൾക്ക് സ്ട്രോംഗ്, പ്രീമിയം ഡീലക്സ് എന്നീ പേരുകൾ ചേർത്ത് പുതിയ ടെൻഡർ നൽകിയിട്ടുണ്ട്. എന്നാൽ വില വർധനയുണ്ടാകില്ല. ബെവ്കോ തീരുമാനം വിതരണക്കാരെ അറിയിച്ചിട്ടുണ്ട്.