കൊച്ചി: ബിസിനസുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും മെയ് 19-ന് തിരികെയെത്തുമെന്നും ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു. പോലീസ് നൽകിയ നോട്ടീസിന് അയച്ച ഇ-മെയിലിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം ഇപ്പോൾ എവിടെയാണുള്ളത് എന്ന് വിജയ് ബാബു വ്യക്തമാക്കിയിട്ടില്ല. എന്നാൽ നടന് സാവകാശം നൽകാനാവില്ല എന്നാണ് പോലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ 24-നാണ് ബലാത്സംഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. തന്നെ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാൾ പറഞ്ഞത്.
പരാതിക്കാരിയോടൊപ്പം ഇയാൾ ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിസാന്നിധ്യമുണ്ടായിരുന്നതായി പോലീസ് നേരത്തേതന്നെ ഉറപ്പിച്ചിരുന്നു.